രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേ മുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കൊവിഡ് കേസുകളാണ്. പതിനായിരം കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

3498 പേര്‍ ഈ സമയത്തിനുള്ളില്‍ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തില്‍ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നീതി ആയോഗ് ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നും നിഗമനം.

രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ അതിതീവ്രവ്യാപന മേഖലകളായി കണക്കാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.