രണ്ട് ജില്ലകളിലെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കാത്തിരിപ്പ്; ആശങ്ക

കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ഏര്‍പ്പാടാക്കി. മറ്റ് മരണങ്ങള്‍ക്കൊപ്പം കൊവിഡ് മരണങ്ങളും വര്‍ധിച്ച സന്ദര്‍ഭത്തിലാണ് ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉടലെടുക്കുന്നത്.

24 മൃതദേഹങ്ങള്‍ ഇന്നലെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചിരുന്നു. ഇന്ന് 24 എണ്ണത്തിനുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നും വിവരം. രണ്ട് ഇലക്ട്രിക് ഫര്‍ണസ്, രണ്ട് ഗ്യാസ് ഫര്‍ണസ് എന്നിവയും വിറക് ചിതകളുമാണ് ഇവിടെ മൃതദേഹം സംസ്‌കരിക്കാനായുള്ളത്. മാറനല്ലൂരിലെ ശ്മശാനത്തിലും സംസ്‌കാരത്തിന് കാത്തിരിപ്പുണ്ട്. ആറ്റിങ്കല്‍, നെടുമങ്ങാട് നഗരസഭാകളിലും പഴയ കുന്നുമ്മല്‍ ശ്മശാനത്തിലും പ്രശ്‌നം നിലനില്‍ക്കുന്നു.

അതേസമയം പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം കൂടി. പ്രതിദിനം പത്ത് മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളിലായി സംസ്കരിച്ചത് 11 കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങളാണ്.

15 ഓളം മൃതദേഹങ്ങള്‍ പ്രതിദിനം വരുന്നുണ്ടെന്നും അധികൃതര്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തിലും തിരക്കുണ്ട്. പ്രതിദിനം എത്തുന്നത് 17 മൃതദേഹങ്ങള്‍ ആണെന്നും കണക്കുകള്‍ പറയുന്നു.