മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി


മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു.

ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഒന്നാം തീയതി ആണ് ഇവർക്ക് നിപ രോഗ ലക്ഷണങ്ങൾ തുടങ്ങുന്നത്. വളാഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തില് ചികിത്സ തേടിയ യുവതിയെ പിറ്റേ ദിവസം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൂനെ വൈറോളജി ലാബിൽ നിന്ന് ഫലം പുറത്തുവന്നതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മലപ്പുറത്ത് ചേർന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ആരോഗ്യവകുപ്പ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പുകൾ പുറത്തിറക്കും. ഹെൽപ്പ് ലൈൻ നമ്പറുകളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് 9. 30ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
പ്രദേശത്ത് ചത്ത പൂച്ചയുടെ സാമ്പിളുകൾ ശേഖരിച്ചു. രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന 9 വാർഡുകൾ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.