കാബൂളിലെ ആക്രമണം; കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 60 ആയി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 60 ആയി. അതേസമയം ഈദ് പ്രമാണിച്ച് താലിബാൻ മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചു. ശനിയാഴ്ചയുണ്ടായ കാർബോംബ് ആക്രമണത്തിൽ 150ലേറെ വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ആരോപിച്ചിരുന്നെങ്കിലും താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. അക്രമത്തെ അപലപിച്ച താലിബാൻ വക്താവ് സബിഉല്ല മുജാഹിദ് സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പറഞ്ഞു.

ആക്രമണത്തിൽ മരിച്ചവരിലേറെയും പതിനഞ്ച് വയസിൽ താഴെയുള്ളവരാണ്. മെയ് 8നാണ് കാബൂളിലെ ദഷ്‌തെ ബാർച്ചിലുള്ള സ്‌കൂൾ കവാടത്തിന് പുറത്ത് സ്‌ഫോടനമുണ്ടായത്. കുട്ടികൾ സ്‌കൂൾ സമയം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു അപകടം. സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ഷിയാ മുസ്ലിങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. ഈദ് പ്രമാണിച്ച് മൂന്ന് ദിവസം വെടിനിർത്തൽ ആചരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ വർഷമാണ് താലിബാനും യുഎസും കരാറിലെത്തിയത്.