ജനങ്ങൾ സഹകരിച്ചേ മതിയാകൂ; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.
വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയില്ല. അത് ജനങ്ങളുടെ ജീവന് ആപത്താണെന്നും ജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള  പറഞ്ഞു.

‘താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ട്രാൻസ്‌ഫോമറുകൾ വെള്ളത്തിനടിയിലാണ്. അത്തരം സാഹചര്യങ്ങളിൽ വീണ്ടും വൈദ്യുതി പുനസ്ഥാപിച്ചാൽ ജനങ്ങളുടെ ജീവന് ആപത്താണ്. അതുകൊണ്ട് പല സ്ഥലങ്ങളിലും ട്രാൻസ്‌ഫോമറുകൾ ഓഫ് ചെയ്യേണ്ടി വരുന്നുണ്ട്. മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണും പോസ്റ്റ് ഒടിഞ്ഞും കിടക്കുന്ന സാഹചര്യമാണ്. കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ സ്ഥലത്തും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മഴയ്ക്ക് ശമനം വന്നാൽ കൂടുതൽ സ്ഥലങ്ങളിൽ കണക്ഷൻ പുനസ്ഥാപിക്കാനാകും.

എന്നാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ വെള്ളമിറങ്ങാതെ ഒന്നും ചെയ്യാനാകില്ല.അത് ജനങ്ങളുടെ ജീവന് ഭീഷണിയാകും. ജനങ്ങൾ സഹകരിച്ചേ മതിയാകൂ. ഇപ്പോൾ വൈദ്യുതി പുനസ്ഥാപിക്കാൻ മുൻഗണന കൊടുക്കുന്നത് കൊവിഡ് കെയർ സെന്ററുകളും ആശുപത്രികളും ഉള്ള സ്ഥലങ്ങളിലാണ്’. കെഎസ്ഇബി ചെയർമാൻ പറഞ്ഞു.