മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മൂവാറ്റുപുഴയിൽ മൂന്നര വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ വീട്ടിൽ വന്നുപോകുന്ന ഒരു ബന്ധുവിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ആലുവ റൂറൽ എസ്പി കെ കാർത്തിക് തന്നെയാണ് അന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പരാതി പരിഗണിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല എന്ന് കാർത്തിക് പറഞ്ഞു. പരാതി പരിഗണിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും എസ്പി പറഞ്ഞു.

കുട്ടിയെ മർദിച്ചിട്ടില്ലെന്ന് രണ്ടാനമ്മയും പിതാവും ആവർത്തിച്ചു പറഞ്ഞു. പരിശോധനയിൽ മുൻപും കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്ന് തെളിഞ്ഞു. ജനനേന്ദ്രിയത്തിലടക്കം കത്തിയുടെ പിടി കൊണ്ട് മുറിവേല്പിച്ചു എന്നാണ് കുട്ടി നൽകിയ മൊഴി. കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൈയിനും കാലിനും സംഭവിച്ച ഒടിവ് ആരെങ്കിലും മർദിച്ചതിനിടയ്ക്ക് സംഭവിച്ചതാണെന്നാണ് നിഗമനം. വാരിയെല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. ഗാസ്‌ട്രോ അടക്കമുള്ള വിഭാഗങ്ങൾ കുട്ടിയെ പരിശോധിക്കും. അതേസമയം കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

കുട്ടിയെ ഒരു വർഷം മുൻപാണ് അസമിൽ നിന്ന് കേരളത്തിലേക്ക് പിതാവ് കൊണ്ടുവന്നതെന്ന് പിതാവ് ജോലിയെടുക്കുന്ന കടയുടെ ഉടമ പറഞ്ഞു. രണ്ട് വർഷമായി അവിടെ പിതാവ് ജോലി ചെയ്യുന്നുണ്ടെന്നും അധികം പുറത്തിറങ്ങാത്ത ആളുകളാണെന്നും കടയുടമ പറഞ്ഞു. കഴിഞ്ഞ മാർച്ച് 28ന് കുഞ്ഞിന് ശാരീരിക പീഡനമേറ്റെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കാര്യമാക്കാതെ തള്ളിക്കളഞ്ഞുവെന്നും അധിക്ഷേപമുണ്ട്.