ലക്ഷദ്വീപില്‍ മതിയായ ചികിത്സാസൗകര്യങ്ങളില്ലെന്ന പരാതിയുമായി ദ്വീപ് നിവാസികള്‍. അടിയന്തരമായി വൈദ്യസഹായം വേണ്ടവരെ കൊച്ചിയിലെത്തിക്കുന്നില്ല. ദ്വീപില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടെന്ന കളക്ടറുടെ വാദം തെറ്റെന്നും ഇവര്‍ പറയുന്നു. കളക്ടര്‍ അസ്‌കര്‍ അലി ഹെലിക്കോപ്റ്ററില്‍ കറങ്ങിനടക്കുകയാണെന്നും ആരോപണം.

ഇന്നലെ രണ്ട് രോഗികളെ മാറ്റേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നു. ദ്വീപില്‍ ഉള്ളത് രണ്ട് ഹെലിക്കോപ്റ്ററുകളാണ്. എന്നാല്‍ ആ സമയത്ത് കളക്ടര്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു.

കൊവിഡ് രോഗികള്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ ലഭിക്കുന്നില്ലെന്നും പരാതി. അതേസമയം ദ്വീപിലെ ഡയറി ഫാം ലേലത്തില്‍ ആരും പങ്കെടുത്തില്ല. പ്രതിഷേധപരമായി ആണ് ദ്വീപ് നിവാസികള്‍ ലേലത്തില്‍ പങ്കെടുക്കാതിരുന്നത്. അതിനിടെ ജൂണ്‍ മാസത്തില്‍ തന്നെ ദ്വീപില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനമായി. ഓണ്‍ലൈന്‍ ആയാണ് ക്ലാസുകളുണ്ടാകുക. അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെ ദ്വീപില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.