ഉരുളെടുത്ത മണ്ണിൽ മോദി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘ, ബെയ്‍ലി പാലത്തിലൂടെ നടന്നു

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, എഡിജിപി എം.ആർ.അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.

പ്രധാനമന്ത്രി നടന്ന ഈ റോഡിന് സമീപത്തായി നിരവധി വീടുകളുണ്ടായിരുന്നു. ഇപ്പോൾ ഈ ഭാഗം നിറയെ കല്ലുകൾ നിറഞ്ഞിരിക്കുകയാണ്. അതിന് ശേഷം അദ്ദേഹം ഇതേ വഴി തന്നെ തിരിച്ചെത്തിയശേഷം ബെയ്‌ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു. കണ്ണൂരിൽ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയശേഷം കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് റോ‍ഡ് മാർഗം ചൂരൽമലയിലേക്ക് പോകുകയായിരുന്നു. വ്യോമനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്യുകയായിരുന്നു.