മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്

തൃശൂർ: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ കേസ്. ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

സൊസൈറ്റി ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പന്‍, ബഫീക്ക് ബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബഫീക്ക് ബക്കര്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. ചുവന്ന മണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ പീച്ചി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സ്ഥലം ഉള്‍പ്പെടെ നല്‍കി വീട് പണിതു നല്‍കുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഒന്നര വര്‍ഷമായി യാതൊരു വിധത്തിലുള്ള പണികളും നടക്കാത്തതിനെ തുടര്‍ന്നാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. വീടുകള്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലം സൊസൈറ്റിക്ക് ഉണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പരാതിക്കാര്‍ വില്ലേജ് ഓഫീസില്‍അന്വേഷിച്ചപ്പോഴാണ് മൂന്ന് പ്രദേശവാസികളുടെ കൂട്ടുകൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഭൂമിയാണ് തങ്ങളുടെ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.