‘തിരുവോണത്തിന് പട്ടിണിയിരിക്കുന്ന കർഷകർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്’; മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ

സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ. മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിമർശനം. കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയാണ് വിമർശനം.

ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു.

‘കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്.

പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം.’ ജയസൂര്യ പറയുന്നു.