നുണപ്രചരണം അവസാനിപ്പിക്കണം; ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്; അച്ചു ഉമ്മൻ

ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ. ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. ഇതുപോലെ അനുകൂല സാഹചര്യം മുൻപുണ്ടായിട്ടില്ല. തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു

അതേസമയം പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ വികസനം മുടക്കിയത് ഇടതുപക്ഷമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിയോടെ വോട്ട് ചെയ്യുമെന്നും പ്രകൃതി അനുകൂലമാകും. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാ​ഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

രാവിലെ ഏഴിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.

25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.