തോൽവി അറിയാതെ 36 മത്സരങ്ങൾ; ഇറ്റലിക്ക് ലോക റെക്കോർഡ്

ഏറ്റവുമധികം മത്സരങ്ങളിൽ തോൽവി അറിയാത്ത ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോക റെക്കോർഡ് കുറിച്ചത്. ഇതുവരെ 36 മത്സരങ്ങളാണ് മാൻസീനിയുടെ സംഘം പരാജയമറിയാതെ പൂർത്തിയാക്കിയത്.

പരാജയമറിയാതെ 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീലിൻ്റെയും (1993-96) സ്പെയിൻ്റെയും (2007-09) നേട്ടമാണ് ഇന്നലെ ഇറ്റലി പഴങ്കഥയാക്കിയത്. മാൻസീനിക്ക് കീഴിൽ ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇറ്റലി തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത ലഭിക്കാതെ സ്തബ്ധരായ ഇറ്റാലിയൻ ടീം പിന്നീട് മാൻസീനിക്ക് കീഴിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പ് ജേതാക്കളാവാനും ഇറ്റലിക്ക് കഴിഞ്ഞു.

അതേസമയം, സ്വിറ്റ്സർലൻഡിനെതിരെ വിജയിക്കാൻ സാധിക്കാതിരുന്നത് ഇറ്റലിയെ അസ്വസ്ഥരാക്കും. കൂടുതൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഇറ്റലിക്ക് ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജോർജീഞ്ഞോയ്ക്ക് സാധിച്ചില്ല. ലോകകപ്പിൽ ഇറ്റലിക്കെതിരെ ക്രോസ് ബാറിനു കീഴിൽ ഉജ്ജ്വല പ്രകടനം നടത്തിയ സ്വിറ്റ്സർലൻഡ് ഗോൾ കീപ്പർ യാൻ സോമ്മർ ഇന്നലെയും പ്രകടനം ആവർത്തിച്ചു. ഇതോടെയാണ് മത്സരം സമനില ആയത്.

അതേസമയം, തൻ്റെ ഫിറ്റ്നസിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ബ്രസീൽ സൂപ്പർ താരം നെയ്മർ മറുപടി നൽകി. ജഴ്സി വലുതായതുകൊണ്ട് തോന്നിയതാണെന്നും അടുത്ത തവണ പാകമായ ജഴ്സി ഓർഡർ ചെയ്യുമെന്നും നെയ്മർ തമാശയായി വിശദീകരിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ വിമർശനങ്ങളെ ചിരിച്ചുതള്ളിയത്.

കഴിഞ്ഞ ദിവസം ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമാണ് നെയ്മറിൻ്റെ ഫിറ്റ്നസിനെപ്പറ്റി ചർച്ചകൾ ഉയർന്നത്. റൊബീഞ്ഞോ അടക്കമുള്ള ബ്രസീലിൻ്റെ മുൻ താരങ്ങളുടെ അതേ പാതയിലാണ് നെയ്മറിൻ്റെയും യാത്ര എന്ന മട്ടിലായിരുന്നു ചർച്ചകൾ. മത്സരത്തിൽ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചെങ്കിലും നെയ്മറെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വിമർശനങ്ങളും കൊഴുത്തു.

ഫ്രഞ്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ട് പിന്നീട് ലോകം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങളെയും വിമർശനങ്ങളെയും ചർച്ചകളെയുമൊക്കെയാണ് സൂപ്പർ താരം ഇപ്പോൾ ചിരിച്ചുതള്ളിയത്.