ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന; ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്

ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്. ഉത്രാട ദിവസം മാത്രം 118 കോടിയുടെ മദ്യ വിൽപ്പന നടത്തിയെന്ന് കണക്ക്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഓണക്കാല മുഴുവൻ വിൽപ്പനയിലും റെക്കോർഡെന്നാണ് വിവരം.

രരണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ ആഘോഷിച്ചപ്പോൾ മദ്യവിൽപ്പനയിലും റെക്കോർഡ്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് വിറ്റത് 118 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു. ഉത്രാടംവരെ ഏഴു ദിവസത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടി.കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.

ഓണവുമായി ബന്ധപ്പെട്ട ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക അഞ്ഞൂറ് കോടിയിലധികം രൂപയാണ്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലറ്റില്‍. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം വിറ്റു. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലറ്റിനാണ്. ഏറ്റവും കുറവ് മദ്യ വില്‍പന വയനാട് വൈത്തിരി ഔട്ട്ലെറ്റിലാണ്.

ഇത്തവണ നാലു ഔട്ട്‌ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നീ ഔട്ട്‌ലെറ്റുകളിലാണ് വന്‍ വില്‍പ്പന നടന്നിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം ഉത്രാടദിനത്തില്‍ ബെവ്‌കോയുടെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി 85 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.