നിപയെ നേരിടാൻ കേരളം സജ്ജം:മരുന്ന് വൈകുന്നേരമെത്തും; വിമാനമാർഗം എത്തിക്കും; മന്ത്രി വീണാ ജോർജ്

നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ആദ്യം മരിച്ചയാളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രോഗവ്യാപനത്തിന്‍റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുണെയില്‍ വിദഗ്ധസംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും.കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും വീണാ ജോ‍‍ർജ് വ്യക്തമാക്കി. നിപയെ തടയാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയെന്നും ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

കൂടാതെ മരുന്ന് വിമാനമാർഗം എത്തിക്കും. സംസ്ഥാനം കേന്ദ്രസഹായം അഭ്യർത്ഥിച്ചിരുന്നു. മൊബൈൽ ലാബ് സ്ഥാപിക്കാൻ പൂനെ വൈറോളജിയിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തും. വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കേരളത്തിൽ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നുവെന്നും നിലവിലെ നിപ പ്രോട്ടൊക്കോൾ പരിഷ്കരിക്കേണ്ടതില്ല. ആവശ്യമായ മരുന്നുകൾ കോഴിക്കോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ സംവിധാനം നിപയെ നേരിടാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.