ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിൽ നിന്ന് മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവം; വിമർശനവുമായി എംഎം ആരിഫ് എംപി

ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി എംഎം ആരിഫ് എംപി. കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധമാണ്. ചടങ്ങിൽ പങ്കെടുക്കണമോ എനന്തിനെക്കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്ന് തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചടങ്ങിൽപങ്കെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെ കത്തി ലഭിച്ചിരുന്നു.

കേന്ദ്ര സർക്കാറിനേക്കാൾ സംസ്ഥാന സർക്കാർ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ എംഎൽഎ കൂടിയായ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പോലും ഒഴിവാക്കിയത് ശരിയായ നടപടിയല്ല. പാർലമെന്റിൽ ബൈപ്പാസ് ഉദ്ഘാടനം രണ്ട് വർഷം മുൻപ് നടത്തണെന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ ഗർഡറുകൾ സ്ഥാപിക്കാൻ താൻ അടക്കമുള്ളവരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ശ സ്ഥിതിയുള്ളപ്പോൾ പ്രദേശത്തെ ജനപ്രതിനിധികളെ ഒഴിവാക്കുകയെന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവുമാണ്. കേന്ദ്രത്തിന്റെ അഹങ്കാരം നിറഞ്ഞ നടപടിയെ വെല്ലുവിളിയ്ക്കാനുള്ള തന്റേടം സംസ്ഥാന സർക്കാർ കാണിക്കണമെന്നും എംഎം ആരിഫ് എംപി വിമർശിച്ചു.

ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എംഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുള്ളത്.