ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി Bureau report 18 mins ago

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന് സുപ്രിം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരുന്നത്.

 

ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലായിരുന്നു. ജയിൽ മോചനത്തിന് കലൂരിലെ പിഎംഎൽഎ കോടതി അനുമതി നൽകിയെങ്കിലും സ്വർണക്കടത്ത് കേസിലെ പ്രൊഡക്ഷൻ വാറണ്ട് കൂടി റദ്ദാക്കിയാൽ മാത്രമേ ജാമ്യനടപടികൾ പൂർത്തിയാവുകയുള്ളു എന്നതിനാലാണ് ജയിൽ മോചിതനാകാൻ വൈകിയത്.