ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഷിയാസിനെതിരായ പീഡന പരാതിയിൽ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകൾ ശേഖരിക്കും.

കൂടാതെ യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയർന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്.