കുട്ടികളുടെ സീറ്റ് ബെൽറ്റ്; ‘കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കില്ല’; മന്ത്രി കെ.ബി. ഗണേഷ് കുമാർ

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ​ഗതാ​ഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്ന് ഉള്ളൂവെന്നും അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

14 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പിൻവശത്ത് ഇരുത്തണം. മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം ആകും ഉദ്ദേശിച്ചത്. ഡിസംബർ മുതൽ പിഴ ഈടക്കില്ല എന്ന് മന്ത്രി പറഞ്ഞു. ഇതൊക്കെ നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാൻ ആകില്ല. ഇതൊക്കെ നടപ്പാക്കാൻ കഴിയുന്ന റോഡുകൾ കൂടി രാജ്യത്ത് വേണ്ടേയെന്ന് മന്ത്രി ചോദിച്ചു.

ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകുമെന്നുമായിരുന്നു എംവിഡിയുടെ തീരുമാനം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.