‘പതിവായി സിനിമകൾ തഴയുന്നു; ഇനി ചലച്ചിത്ര മേളയിലേക്ക് എന്റെ സിനിമകൾ നൽകില്ല’: ഡോ.ബിജു

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്(ഐഎഫ്എഫ്കെ) ഇനി മുതൽ തന്റെ സിനിമകൾ നൽകില്ലെന്ന് സംവിധായകൻ ഡോ.ബിജു. ‘കേരളീയ’ത്തിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘‘വീട്ടിലേക്കുള്ള വഴി’ എന്ന തന്റെ ചിത്രം അദ്ദേഹം പിൻവലിച്ചു. തുടർച്ചയായി ചലച്ചിത്ര അക്കാദമി തന്റെ സിനിമകളെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു കുറിപ്പ് പങ്കുവച്ചത്

ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രം ഐഎഫ്എഫ്കെയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് പോലും തെരഞ്ഞെടുത്തിരുന്നില്ല. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡിനും ഇനി മുതൽ തന്റെ സിനിമ മത്സരിക്കില്ലെന്നും മറ്റ് അവാർഡുകൾക്ക് വേണ്ടി മാത്രമേ ചിത്രം സമർപ്പിക്കുകയുള്ളൂ എന്നും ഡോ.ബിജു അറിയിച്ചു.

താൻ ലോക സിനിമ കണ്ടതും പഠിച്ചതും ഐഎഫ്എഫ്കെയിലൂടെ ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ദുഃഖകരവും ആണ്.ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലും തന്റെ സിനിമ പ്രദർശിപ്പിക്കാൻ താത്പര്യം ഇല്ല. കേരളീയം’ ചലച്ചിത്ര മേളയിലെ ക്ലാസിക് വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത‘വീട്ടിലേക്കുള്ള വഴി’ പ്രദർശിപ്പിക്കേണ്ടതില്ല എന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമ അവാർഡിന് സമർപ്പിക്കും.ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കിൽ തന്റെ ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ.ബിജു ചൂണ്ടിക്കാട്ടി.

ഡോ ബിജു ഫേസ്ബുക്കിൽ കുറിച്ചത്

ഐ എഫ് എഫ് കെ യിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതൽ സിനിമകൾ അയക്കുന്നില്ല എന്ന തീരുമാനം എടുക്കുക ആണ് . ഐ എഫ്. എഫ് കെ യിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐ എഫ് എഫ് കെ യിൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത് . ഈ വർഷം മുതൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐ എഫ് എഫ് കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ല. ലോക സിനിമകൾ കണ്ടതും പഠിച്ചതും ഐ എഫ് എഫ് കെ യിൽ ആണ് . അതുകൊണ്ട് തന്നെ ഈ തീരുമാനം എനിക്ക് ഏറെ ദുഃഖകരവും ആണ് . പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം . ഐ എഫ് എഫ് കെ യിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകൾ സമർപ്പിക്കാനോ പ്രദര്ശിപ്പിക്കാനോ ഇല്ല . ഇത്തവണ കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയിൽ ക്ലാസ്സിക് വിഭാഗത്തിൽ പ്രദർശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന മറ്റൊരു തീരുമാനം കൂടി നടപ്പാക്കുക ആണ് . സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മുതൽ അപേക്ഷ സമർപ്പിക്കുമ്പോൾ സംവിധായകൻ , തിരക്കഥ , തുടങ്ങിയ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുൻപാകെ നൽകൂ . സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകൾ സാങ്കേതിക മേഖലകളിൽ മത്സരിക്കുന്നതിനായി സമർപ്പിക്കും . ഈ തീരുമാനങ്ങൾ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കിൽ വ്യക്തി എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകും . ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ..