ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 9 മാസം പ്രായമായ കുഞ്ഞിനും ഹെൽമറ്റ് നിർബന്ധം. കരട് നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി.

ഗതാഗത നിയമത്തില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.

ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ബി.ഐ.എസ് മാനദണ്ഡം പാലിച്ചുള്ള ഹെല്‍മെറ്റാണ് കുട്ടികള്‍ ധരിക്കേണ്ടത്.

വാഹനം ഓടിക്കുന്ന ആളിനേയും കുട്ടിയേയും ബന്ധിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നല്‍കുന്നതിന് വേണ്ടിയാണിത്.ബെല്‍റ്റ് ഭാരം കുറഞ്ഞതും ക്രമീകരിക്കാന്‍ കഴിയുന്നതും വാട്ടര്‍ പ്രൂഫും ആയിരിക്കണം.
കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിര്‍ദേശം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.