തമിഴ്നാട് കൃഷി മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തമിഴ്‌നാട്ടിലെ കൃഷി വകുപ്പ് മന്ത്രി ആര്‍ ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒക്ടോബര്‍ 13നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മന്ത്രിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 11.15ഓടെയാണ് മരണം സംഭവിച്ചതെന്ന് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

എഐഎഡിഎംകെ നേതാവായിരുന്ന ദൊരൈക്കണ്ണ് മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തഞ്ചാവൂരിലെ പാപനാശത്ത് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണ നിപുണതയും ലാളിത്യവും വിനയവുമുള്ള നേതാവായിരുന്നു ദൊരൈക്കണ്ണ് എന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുസ്മരിച്ചു. തമിഴ്നാടിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അദ്ദേത്തിന്‍റെ വിയോഗമെന്നും ഗവര്‍ണര്‍ പറഞ്ഞു.