തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; നവംബർ 19 വരെ നാമനിർദേശ പത്രിക നൽകാം

സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഉദ്യോഗസ്ഥ ഭരണത്തില്‍.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലാണ്. തെരഞ്ഞെടുപ്പിന്‍റെ അന്തിമവോട്ടര്‍ പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ 21865 വാര്‍ഡുകളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്നതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. 20നാണ് സൂഷ്മ പരിശോധന, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അന്ന് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കും.

അതേസമയം ഇന്ന് പുലര്‍ച്ചെ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലായി. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് വരെയായിരിക്കും ഉദ്യോഗസ്ഥ ഭരണം. കോര്‍പ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കും, അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുമായിരിക്കും. നഗരസഭയുടെ ചുമതല കൌണ്‍സില്‍ സെക്രട്ടറിമാര്‍ക്കാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും ചുമതല അതത് സെക്രട്ടറിമാര്‍ക്കുമായിരിക്കും.