മുഹമ്മദ് ഷമി ഫൈനലില്‍ കളിക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ അമ്മ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം കളി കണ്ട് ഇന്ത്യയുടെ ജയത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഷമിയുടെ അമ്മ.

ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഷമിയുടെ അമ്മ അനും ആരയെ പനിയും സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള പ്രാദേശിയ ആശുപത്രിയിലെത്തിച്ചത്.ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഷമിയുടെ അമ്മയെ മാറ്റി.

പെട്ടെന്ന് തല കറങ്ങിയതിനെത്തുടര്‍ന്ന് അനും ആര കടുത്ത മാനസിക സമ്മര്‍ദ്ദവും പനിയും അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലോകകപ്പ് ഫൈനല്‍ മത്സരം കാണാനായി ആംരോഹ ജില്ലയിലെങ്ങും വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു.

ഫൈനലില്‍ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്തിയുള്ളൂവെങ്കിലും ഷമി ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്ന ഷമി പിന്നീട് കളിച്ച ഏഴ് കളികളില്‍ രണ്ട് മൂന്ന് അ‍ഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് 24 വിക്കറ്റ് സ്വന്തമാക്കിയത്.