രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.

ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക.

കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കപ്പെടുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ റെയിൽവേ കഴിഞ്ഞ മാസം മാറ്റം കൊണ്ടുവന്നിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ടിക്കറ്റ് റിസർവ് ചെയ്യാമെന്നതാണ് പുതിയ മാറ്റം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാവുന്നതാണ്.