ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി

ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലായതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആലപ്പുഴയിലെ സംഘർഷ സാധ്യതാ മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മാത്രമല്ല സംസ്ഥാന വ്യാപകമായി ജാഗ്രത പുലർത്താൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പെട്രോളിംഗ് ശക്തമാക്കാനും എല്ലാ മേഖലകളിലും വാഹനപരിശോധന ശക്തമാക്കാനും നിർദേശമുണ്ട്.

ഇതിനിടെ ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.