അഭയ കേസ്; നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേരളത്തിലെ ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. കോടികള്‍ മുടക്കി പ്രതികള്‍ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി വിധി പറഞ്ഞു.

സാക്ഷികളെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടപ്പിലായില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസില്‍ നടത്തിയത്.

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.