സൈന്യത്തിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം; കേന്ദ്രം സുപ്രിം കോടതിയിൽ

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന 2018-ലെ വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ. ഹർജിയിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.

വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ സൈനികരായി തുടരാൻ യോഗ്യരല്ല എന്നാണ് കേന്ദ്രത്തിൻ്റെ വാദം. സഹപ്രവർത്തകരുടെ ഭാര്യമായുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സൈനികരെ പിരിച്ചുവിടാൻ അനുവദിക്കണമെന്ന് കേന്ദ്രം ഹർജിയിൽ പറയുന്നു. 2018ലെ വിധിക്കു ശേഷം ഇത്തരക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ തങ്ങൾ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷന്മാരെ കുറ്റക്കാരാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് 2018 സെപ്തംബറിലാണ് സുപ്രിം കോടതി എടുത്തുകളഞ്ഞത്. നിയമം ഭരണഘടനാവിരുദ്ധമാണെന്നും ആർട്ടിക്കിൾ 21, (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) എന്നിവയുടെ ലംഘനമാണെന്നുമാണ് കോടതി അന്ന് പറഞ്ഞത്.