കർഷക സമരം ശക്തമാകുമ്പോൾ പ്രധാനമന്ത്രിയുടെ അമ്മക്ക് വികാര നിർഭരമായ കത്തെഴുതി കർഷകൻ

കർഷക സമരം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് പഞ്ചാബ് കർഷകന്റെ വികാര നിർഭരമായ കത്ത്. കർഷക വിരുദ്ധ നിയമം പിൻവലിക്കാൻ സഹായം ചോദിച്ചാണ് കത്തെഴുതിയിരിക്കുന്നത്. അമ്മ പറഞ്ഞാൽ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നും കർഷകരെ രക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഫിറോസ്പൂരിലെ ഹർപ്രീത് സിംഗ് എന്ന കർഷകനാണ് മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് വെള്ളിയാഴ്ച കത്തെഴുതിയത്. കർഷകർക്ക് അനുകൂലമായി സംലയിൽ സമരം ചെയ്യുമ്പോൾ ഇദ്ദേഹത്തെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ ദൈവം പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് ഹർപ്രീത് സംഗ് കത്തിൽ പറയുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിക്ക് കർഷകരെ അവഗണിക്കാനായേക്കും എന്നാൽ, അമ്മ പറഞ്ഞാൽ അനുസരിക്കാതിരിക്കുമോ, താങ്കളുടെ മകനായ ഇന്ത്യൻ പ്രധാനമന്ത്രി കർഷക വിരുദ്ധനിയമം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് ‘നോ’ പറയാനാവില്ല. ഡൽഹിയിലെ തണുപ്പിൽ തണുത്തുവിറച്ച് സമരം ചെയ്യുന്ന ആയിരിക്കണക്കിന് കർഷകരെ അമ്മക്ക് സഹായിക്കാനാവുമെന്നും കർഷകനായ ഹർപ്രീത് സിംഗ് കത്തിൽ പ്രതിക്ഷപ്രകടിപ്പിയ്ക്കുന്നു. കത്ത് പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിന് ഹർപ്രീത് സിംഗ് അയച്ചു. പൊലീസ് വിട്ടയച്ച ഹർപ്രീത് സിംഗിന് ഫിറോസ് പൂരിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.