പ്രവാസിയെ കെട്ടിയിട്ട് മർദിച്ച് ഭാര്യയും കാമുകനും ചേർന്ന് കവർച്ച നടത്തിയതായി പരാതി. ഇടപ്പള്ളി സ്വദേശി റഷീദാണ് ഭാര്യ സിമിക്കും കാമുകൻ ടോണി ഉറുമീസിനുമേതിരെ പരാതി നൽകിയത്. റഷീദിന്റെ പ്രായപൂർത്തിയാകാത്ത മകളെ പ്രതി ഉപദ്രവിക്കാറുണ്ടെന്ന് കാട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനാണ് അക്രമണമുണ്ടായതെന്ന് പരാതിക്കാരൻ.
ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന റഷീദ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. വീട്ടിൽ സ്ഥിരമായി എത്താറുള്ള ടോണി എന്നയാൾ ഉപദ്രവിക്കാറുണ്ടെന്ന് ഏഴ് വയസുകാരിയായ മകൾ അറിയിച്ചതിനെ തുടർന്ന് റഷീദ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ സിമിയുടെ ഒത്താശയോടെ ഒന്നാം പ്രതി ടോണിയും കൂട്ടാളികളും വീട്ടിൽ അതിക്രമിച്ചു കടന്ന് റഷീദിനെ മർദിച്ച് അവശനാക്കിയത്.
![](https://malabarnewschannel.com/wp-content/uploads/2020/11/FLOOR-COLECTIONS-5-300x42.jpg)
കേസിൽ ഒന്നാം പ്രതി ടോണിയെയും രണ്ടാം പ്രതിയെയും റിമാൻഡ് ചെയ്തു. മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. റഷീദിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ സിമി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന 110 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നും റഷീദ് പറയുന്നു. പ്രതികൾക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.