റമദാൻ വ്രതാരംഭത്തിന് തുടക്കം; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകൾ… കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധനകളിൽ മുഴുകണമെന്നാണ് മതപണ്ഡിതർ നൽകുന്ന നിർദേശം. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളിൽ എത്തിച്ചേരാനാണ് വിശ്വാസികളോട് നിർദേശിച്ചിരിക്കുന്നത്.

വിശ്വാസികൾക്ക് ആഹ്ലാദമായി പുണ്യ റംസാൻ പിറന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസ്സ്പ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്ക് റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു.അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്.

 

ഇതിൽ അവസാനത്തെ പത്തിൽ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ര്. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും.