മന്ത്രിസ്ഥാന വിഭജനം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും

മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായുള്ള ചര്‍ച്ചകളും ഉടനെ നടക്കും.

രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. ഒരു മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും ലഭിച്ചേക്കാം.

കഴിഞ്ഞ തവണ മന്ത്രിമാരുടെ എണ്ണം കുറച്ചെങ്കിലും കൂടുതല്‍ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് ഇത്തവണ 21 അംഗമന്ത്രി സഭ തന്നെ അധികാരമേല്‍ക്കാനാണ് സാധ്യത. സിപിഐയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച ആറ് ക്യാബിനറ്റ് പദവികളില്‍ ഒരെണ്ണം കുറയാന്‍ സാധ്യതയുണ്ട്.

ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരില്‍ ഒരാള്‍ രണ്ടര വര്‍ഷം മന്ത്രിയാകും. ബാക്കി സമയം അടുത്തായാള്‍ക്ക് നല്‍കും. എന്‍സിപിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും. ടേം അടിസ്ഥാനത്തിലായിരിക്കും എന്‍സിപിയിലെ മന്ത്രിസ്ഥാനവും. ഒറ്റ സീറ്റില്‍ ജയിച്ചവരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.