‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ട്; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി

അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.

സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016 ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. മാനസിക വിഷമം നേരിടുമ്പോൾ ഞങ്ങൾ എല്ലാം ഒപ്പം. മനസ്സുറപ്പോടെ അതൊക്കെ നേരിടാം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.