ലക്ഷ്യം മോഷണം; വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം, യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ കുറ്റസമ്മതം നടത്തി. മോഷണത്തിനായാണ് യുവതിയെ കൊന്നത്. മറ്റൊരു സ്ഥലത്തുവച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.

മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.

അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയിൽ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയം ബലപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.