പട്ടാമ്പി: പാലത്തിലൂടെയുള്ള ഒറ്റവരി ഗതാഗതക്കുരുക്കിന് പരിഹാരം അകലെ. പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിക്കാൻ ഇനിയും താമസിച്ചേക്കും. ആഗസ്റ്റ് 13 മുതൽ 15 വരെ അതിതീവ്ര മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ സ്ഥിരീകരിച്ചു. മുന്നറിയിപ്പ് മുന്നിൽ കണ്ടുകൊണ്ട് കൈവരികൾ നിർമിക്കുന്നത് അവിവേകമാവുമെന്നാണ് കണക്കു കൂട്ടൽ. ഒറ്റവരി ഗതാഗതം മൂലം പാലത്തിനിരുവശവും വലിയ തിരക്കും ടൗണിൽ ഗതാഗത സ്തംഭനവുമാണ്.ആയിരക്കണക്കിന് വാഹനങ്ങളോടുന്ന പാതയിൽ പട്ടാമ്പി പാലത്തിന്റെ ദുരവസ്ഥ ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുന്നത്. പുതിയ പാലം എന്ന ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
read Also – ‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ
സ്ഥലമേറ്റടുപ്പാണ് പുതിയ പാലം യാഥാർഥ്യമാക്കാനുള്ള വെല്ലുവിളി. 43 ഭൂവുടമകളിൽനിന്ന് സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് ജില്ല കലക്ടർ ഇടപെടണമെന്ന് കഴിഞ്ഞ ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.