ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം വിട്ടോടേണ്ടിവന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുൾ ഹസൻ.

ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നതെന്നാണ് വിവരം. ബി എസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.