ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ടുള്ളത്. ഓഗസ്റ്റ് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ഓഗസ്റ്റ് 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഓഗസ്റ്റ് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലേർട്ട്. ആഗസ്ത് 12ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.