സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം: ഊർജ്ജിത വാക്സീനേഷൻ ക്രമീകരണവുമായി സർക്കാർ

ഊർജ്ജിത വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നാളെയോടെ ആദ്യഡോസ് വാക്സിനെത്തിക്കാനാണ് തീരുമാനം. ഈ മാസം 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. ഓഗസ്റ്റ് 31 നകം സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരിൽ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം.

നാല് ലക്ഷത്തിലധികം ഡോസ് വാക്സീൻ സംസ്ഥാനത്ത് പുതുതായി എത്തി. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളിൽ മുഴുവൻ പരിശോധന നടത്തി രോഗമില്ലാത്തവർക്കെല്ലാം വാക്സീൻ നൽകുകയാണ്. പിന്നോക്ക ജില്ലകളിലും ഗ്രാമീണ മേഖലകളിലും വാക്സിനേഷനെത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇനി 60 വയസ്സിന് മുകളിൽ ഉള്ളവരിൽ ആദ്യഡോസ് കിട്ടാത്തവർ 2000 ൽ താഴെയാണെന്നാണ് വിവരം.

കൂടാതെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തിൽ സന്ദർശനം നടത്തും. ആദ്യസന്ദർശനം കേരളത്തിലാണ്.

മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്.