പൊലീസ് മുഖത്തടിച്ചു, മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചു, വാരിയെല്ല് പൊട്ടി; പരാതിയുമായി ഭിന്നശേഷിക്കാരൻ

ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജസ്റ്റിനെയാണ് പൊലീസ് മർദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിർത്തി നട്ടെല്ലിൽ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിൻ പറയുന്നത്. കുത്തിയതോട് സ്റ്റേഷനിലുണ്ടായിരുന്ന രണ്ടു പൊലീസുകാർ തന്നെ അക്രമിച്ചെന്ന് ജസ്റ്റിസ് പരാതിയിൽ പറയുന്നു.

”മുഖത്തടിച്ച പൊലീസുകാരനോട് എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോഴാണ് കുനിച്ച് നിർത്തി മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചത്. കുറേ കഴിഞ്ഞ എനിക്ക് വയ്യാതായപ്പോൾ പൊലീസ് ആംബുലൻസ് വിളിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലൻസിൽ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി” – ജസ്റ്റിൻ പറഞ്ഞു.

”ഞങ്ങൾ ഇടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞാൽ നിന്റെ വീട്ടിൽ കയറി ഇറങ്ങും. ഓട്ടോയിൽ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത നിലയിലാക്കി കളയും” എന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി ജസ്റ്റിൻ പറഞ്ഞു. ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് പറഞ്ഞതെന്ന് ജസ്റ്റിൻ പറഞ്ഞു. ”നിനക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. ഞങ്ങൾ രണ്ട്, മൂന്ന് തവണ കയറി ഇറങ്ങുമ്പോൾ എന്താണ് നാട്ടുകാർ പറയുകയെന്ന് ഓർക്കണം” എന്നും പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് ജസ്റ്റിന്റെ ഭാര്യ മഞ്ജുവും പറഞ്ഞു.