വയനാട്ടിലേത് വ്യാജഏറ്റുമുട്ടല്‍, എൽഡിഎഫ് ഭരണത്തില്‍ 10 വ്യാജ ഏറ്റുമുട്ടലുകളുണ്ടായി: മുല്ലപ്പള്ളി

ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടതെന്ന് മുല്ലപ്പള്ളി.

വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ശക്തമായി അപലപിക്കുന്നു. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പി ആർ വർക്ക് ആണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ രാഷ്ട്രീയം പറയാനുള്ള വേദിയായി. ഏറ്റവും വലിയ നെഞ്ചിടിപ്പ് മുഖ്യമന്ത്രിക്കാണ്. അന്വേഷണം തന്‍റെ വീട്ടിലേക്കും ഓഫീസിലേക്കും എത്തുമെന്ന് മനസിലാക്കിയാണ് അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. അന്താരാഷ്ട്ര വ്യാപ്തിയുളളതാണ് സ്വർണക്കടത്ത്. ഒന്നിനും കൊള്ളാത്തവരുടെ സംഘമാണ് വിജിലൻസ്. കേന്ദ്ര ഏജൻസികളെ ഉത്തരേന്ത്യയിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എന്നാൽ അത്തരം പ്രവണത കേരളത്തിലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.