നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങൾ; സോണിപത് പൊലീസിനെ കുഴക്കി നാല് കോളനികൾ

ഹരിയാനയിലെ സോണിപത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 20 അസ്വാഭാവിക മരണങ്ങൾ. സോണിപത്തിലെ നാല് കോളനികളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്.

മാധ്യമവാർത്തകളിലൂടെയാണ് പൊലീസ് മരണങ്ങളെ കുറിച്ച് അറിയുന്നത്. മരണം സംബന്ധിച്ച് ആരും ഇതുവരെ പരാതിപ്പെടാത്തതും ദുരൂഹമായി കണക്കാക്കുന്നു. 20 പേരിൽ 16 പേരുടേയും മരണകാരണം വ്യക്തമല്ല. പരാതികളില്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടത്താത്തതാണ് കാരണം. ഒടുവിലായി മരണം സംഭവിച്ച നാല് പേരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടം മടത്തിയത്.

വ്യാജ മദ്യം കഴിച്ചാണോ ഈ മരണങ്ങൾ സംഭവിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മാത്രമേ ഇത് ഉറപ്പിക്കാൻ സാധിക്കുള്ളുവെന്ന് പൊലീസ് പറയുന്നു. 20 പേരിൽ മരിച്ച ഒരു വ്യക്തിക്ക് മദ്യം ഉപയോഗിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മൃദേഹത്തിനടുത്ത് നിന്ന് മദ്യകുപ്പി ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ ബന്ധുക്കളാരും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടില്ല.

സോണിപത്തിലെ മരണങ്ങളിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.