തൃശൂരിൽ വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയത് 44 ലക്ഷം

വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വർച്വൽ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണിൽ സിം കാർഡ് നോട്ട് രജിസ്റ്റർഡ് എന്ന് കാണിച്ചു. നെറ്റ്‌വർക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജർ ശനിയാഴ്ച രാവിലെ കസ്റ്റമർ കെയർ ഓഫിസിൽ നേരിട്ടെത്തിയപ്പോൾ ഞെട്ടി. തട്ടിപ്പിനെ കുറിച്ച് അറിയുന്നത് അപ്പോഴാണ്.

സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്. പൊലീസിന്റെ അന്വേഷണത്തിൽ ഡൽഹി, ഝാർഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഷ്ടമായത്. പണം തട്ടാൻ വർച്വൽ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിർമ്മിച്ച് ഒടിപി നമ്പർ ശേഖരിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്.

.

പണം പിൻവലിച്ച അക്കൗണ്ട് കൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. റൂറൽ എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.