കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയിൽ: തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ നാളെ റെഡ്അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ശ്രീലങ്കൻ തീരത്തെത്തും

കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയിൽ. ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കൻ തീരത്ത് എത്തും. തെക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും.

തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും അതിതീവ്ര മഴയുണ്ടാകും. ഇന്ന് തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ല. ആറ് എൻഡിആർഎഫ് സംഘത്തെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. രണ്ട് ടീമുകൾ കൂടി സംസ്ഥാനത്ത് എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാമ്പുകൾ സജ്ജമാക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തും നാശമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലിന് പുലർച്ചെയായിരിക്കും കാറ്റ് തീരത്തെത്തുക. കാരയ്ക്കലിലും പാമ്പനുമിടയിലാണ് കാറ്റ് കര തൊടുക. പുതുച്ചേരി, കാരയ്ക്കൽ മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.