മൊബൈല്‍ ആപ്ലിക്കേഷന്‍ വായ്പക്കുരുക്ക്; വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുന്നത് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാക്കുരുക്കില്‍ കുടുങ്ങി നിരവധി വീട്ടമ്മമാര്‍. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ചോരുന്ന സ്വകാര്യ വിവരങ്ങളാണ് ഇവരെ ഭീഷണിപ്പെടുത്താനായി ഉപയോഗിക്കുന്നത്. ഇന്‍സ്റ്റന്റ് ലോണുകള്‍ പരിധിയില്ലാതെ എടുത്ത് കുരുക്കിലായവരും നിരവധിയാണ്.

ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാതെ തന്നെ ലോണ്‍ ലഭിക്കുന്നതിനാല്‍ അവശ്യക്കാരും ഇത്തരം ലോണുകള്‍ക്ക് ഏറെയാണ്. ജാമ്യ വ്യവസ്ഥകളും ദുര്‍ബലമായിരിക്കും. ഒരേസമയം നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യത്യസ്ത ലോണുകള്‍ എടുക്കുന്നവരുടെ എടുക്കുന്നവരുടെ എണ്ണവും അനവധിയാണ്.

കുരുക്കില്‍പ്പെട്ട എറണാകുളം നെട്ടൂരിലെ ഒരു സംഘം വീട്ടമ്മമാര്‍ തിരിച്ചടവില്‍ മുടക്കം വന്നതോടെ ബ്ലാക്ക് മെയിലിംഗിന് ഇരകളായി. ഫോണില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഭീഷണി. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാം നമ്പറുകളിലേക്കും മെസേജുകള്‍ എത്തും.\

നിയമവിരുദ്ധമായ നിരവധി ആപ്ലിക്കേഷനുകള്‍ സൈബര്‍ ഇടങ്ങളില്‍ സജീവമാണ്. ഒരു ക്ലിക്ക് അകലത്തില്‍ പണം അക്കൗണ്ടില്‍ എത്തുമെന്നതിനാല്‍ നിരവധി ലോണുകള്‍ ഒരേസമയം എടുക്കുന്നവരുമുണ്ട്. 36% വരെയുള്ള കൊള്ളപ്പലിശ ഈടാക്കുന്ന ഇന്‍സ്റ്റന്റ് ലോണുകള്‍ ശീലമാക്കിയ പലരും അവസാനം ചെന്നുപെടുന്നത് അഴിയാക്കുരുക്കിലാണ്.