കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ട്വന്റിട്വന്റിയുടേതാണ് തീരുമാനം. ട്വന്റിട്വന്റിയുടെ പിന്തുണയോടെയാണ് കെ.പി. ആന്റണി വിജയിച്ചത്. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് കൂടുതല്‍ ഉറപ്പിക്കാന്‍ കഴിയും.

കഴിഞ്ഞദിവസം, എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചന നല്‍കി ലീഗ് വിമതന്‍ ടി.കെ. അഷറഫ് രംഗത്ത് എത്തിയിരുന്നു. യുഡിഎഫിലേയ്ക്ക് ഇനി മടങ്ങി പോകില്ലെന്ന് ടി.കെ. അഷറഫ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഭരണം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. നിലവില്‍ എല്‍ഡിഎഫിനാണ് ആ സാധ്യതയുള്ളത്. എല്‍ഡിഎഫില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും ടികെ അഷറഫ് പറഞ്ഞിരുന്നു.

74 സീറ്റുള്ള കൊച്ചി കോര്‍പറേഷനില്‍ ബിജെപി നേടിയ അഞ്ചു സീറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ 69 സീറ്റാണ് ശേഷിക്കുന്നത്. ഇതില്‍ 35 സീറ്റ് എന്ന മാജിക് നമ്പറില്‍ എത്തുന്ന മുന്നണിക്ക് കോര്‍പറേഷന്‍ ഭരിക്കാന്‍ കഴിയും. എല്‍ഡിഎഫിന് നിലവില്‍ 34 സീറ്റും യുഡിഎഫിന് 31 സീറ്റും ആണുള്ളത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 4 സ്വതന്ത്രരാണ് തുറുപ്പു ചീട്ടുകള്‍.