കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. നാലംഗ സമിതിയെയാണ് സുപ്രിം കോടതി നിയമിച്ചത്.

ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇൻ്റർനാഷണൽ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. ഈ സമിതിയാണ് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുക.

സമിതി രൂപീകരിക്കുന്നതിനായാണ് നിയമങ്ങൾ സ്റ്റേ ചെയ്യുന്നതെന്ന് സുപ്രിം കോടതി പറഞ്ഞു. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന സുപ്രിംകോടതി പരാമര്‍ശത്തെ സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, വിദഗ്ധ സമിതിയെന്ന നിര്‍ദേശം തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.