ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ചെലവ് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ

ശമ്പളം, പെൻഷൻ വർധനയുടെ തോത് എന്നിവ കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലാത്തതുകൊണ്ട് റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടിയുണ്ടാകാന്‍ സാധ്യതയില്ല.

ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് സര്‍ക്കാരിന്‍റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ ശുപാര്‍ശ. ശമ്പളം, പെൻഷൻ വർധനയുടെ തോത് എന്നിവ കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലാത്തതുകൊണ്ട് റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടിയുണ്ടാകാന്‍ സാധ്യത വിരളമാണ്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. ജീവനക്കാരുടെ പെൻഷൻപ്രായം 56- ൽനിന്ന് 58 ആക്കണമെന്നാണ് ശുപാർശ. സർക്കാരിന്‍റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്‍റെ നിരക്ക് കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്.

ശമ്പളവും പെൻഷനും പത്തുശതമാനത്തിലേറെ കൂട്ടുന്നതിനുപകരം അഞ്ചുശതമാനത്തിലേക്ക്‌ താഴ്ത്തിയാൽ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാനാവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൻഷൻ, ശമ്പളം, പലിശ എന്നിവ വർധിക്കുന്നതിന്‍റെ തോത് കുറച്ചില്ലെങ്കിൽ കോവിഡ് ഏല്‍പ്പിച്ച സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് എന്ന് കരകയറുമെന്ന് പറയാനാവില്ല.

ഒന്നുകിൽ വരുമാനം വർധിപ്പിക്കണം. അല്ലെങ്കിൽ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്‍റെ തോത് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പല വിദഗ്ധ സമിതികളും പെൻഷൻ പ്രായം വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ അംഗീകരിച്ചിരിന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവതയെ എതിരാക്കുന്ന തരത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ പോകാന്‍ സാധ്യതയില്ല.