മണ്ണാര്‍കാട് മണ്ഡലത്തില്‍ വ്യവസായി ഐസക്ക് വര്‍ഗീസിനെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ

മണ്ണാര്‍കാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട വ്യവസായിയെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ. ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സഭയുടെ ആവശ്യം സിപിഐ നേതൃത്വം തള്ളി. മണ്ഡലത്തില്‍ യുവാക്കളെ പരിഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസിനെ മണ്ണാര്‍ക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കാണിച്ച് പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയിരുന്നു. ബിഷപ്പ് നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. ഐസക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിഷപ്പ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാര്‍ക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആയിരുന്നു ഇവിടെ വിജയിച്ചത്.