മലമ്പുഴയിലെയും മഞ്ചേശ്വരത്തെയും സിപിഐഎം സ്ഥാനാര്‍ത്ഥികളെ ആര്‍ക്കുമറിയില്ല; സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐമ്മാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. മലമ്പുഴയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ആരാണെന്ന് ആര്‍ക്കുമറിയില്ല. ഇന്നലെ മുഖ്യമന്ത്രി മലമ്പുഴയെപറ്റി പറഞ്ഞു. നയനാരെയും വി.എസ്. അച്യുതാനന്ദനെയുമൊക്കെ മത്സരിപ്പിച്ച പാരമ്പര്യമാണ് മലമ്പുഴയുടേത്. ഇപ്പോള്‍ അവിടെ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് ആര്‍ക്കും മനസിലാകുന്നില്ല. ബിജെപിയുമായുള്ള കൂട്ടുകെട്ട് അവിടെയാണ് കാണുന്നത്.

മഞ്ചേശ്വരത്തെ സിപിഐമ്മിന്റെ സ്ഥാനാര്‍ത്ഥിയും ആരാണെന്ന് അറിയില്ല. അവിടെയും കൂട്ടുകെട്ടാണ്. കേരളത്തില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയിരിക്കുന്ന രഹസ്യ ധാരണ ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.