കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമെന്ന് വിശദീകരണം.

വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. 400 ഗ്രാം സ്വർണം പിടിച്ചെടുത്തു.

പുലർച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്‌സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും.