തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്നു

തിരുവനന്തപുരത്ത് വൻ കവർച്ച. ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്നു. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിക്കും ഡ്രൈവർക്കും നേരെയാണ് ആക്രമണം നടന്നത്.

രാത്രി 8 മണിയോടെ ടെക്നോ സിറ്റിക്ക് സമീപം വച്ചാണ് ആക്രമണം നടന്നത്. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാർ നിർത്തി ജ്വല്ലറി ഉടമ സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞു. തുടർന്ന് വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.

ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വർണ്ണം സംഘം തട്ടിയെടുത്തു. സമ്പത്തിന്‍റെ കൈക്ക് പരിക്കേറ്റു. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച ശേഷം വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു.

കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും സമ്പത്ത് പൊലീസിനോട് പറഞ്ഞു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത്. മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്